തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചതിൽ ദുരൂഹതയുണ്ടെന്ന് സിപിഎം നേതാവ് എ.എ. റഹീം എംപി. ഖേൽക്കർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സങ്കീർണമാക്കിയെന്നും ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഖേൽക്കർ നടത്തിയ ഇടപെടിൽ സംശയമുണ്ടെന്നുമാണ് റഹീം പ്രതികരിച്ചത്. നിയമനത്തിൽ എഐസിസിയും മുഖ്യമന്ത്രിയും മറുപടി പറയണമെന്നും റഹീം ആവശ്യപ്പെട്ടു.
എഐസിസിയും കെ.സി. വേണുഗോപാലും ഖേൽക്കർക്കെതിരെ നിലപാടെടുത്തവരാണ്. ബിജെപിയുടെ സീൽ കീശയിൽ കൊണ്ടുനടന്നയാൾക്ക് സതീശൻ സ്വന്തം കീശ ഏൽപ്പിച്ചു. എന്ത് ബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നും റഹീം ചോദിച്ചു.
രാഹുൽ ഗാന്ധി യുദ്ധം നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണ്. പക്ഷെ ഇവിടെ രാഹുലിന്റെ ശത്രു സതീശന്റെ മിത്രമായെന്നും റഹീം ചൂണ്ടിക്കാട്ടി. കെ.സി. വേണുഗോപാലിന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദേഹം പറഞ്ഞു. എഐസിസി വിഷയത്തിൽ വിശദീകരണം നൽകണമെന്നും റഹീം ആവശ്യപ്പെട്ടു.
'ഞായറാഴ്ച തന്നെ എന്തിന് ധൃതി പിടിച്ച് ചുമതലയേറ്റു. ഇതിലൊന്നും ദുരൂഹതയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. ബിജെപിയുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് തന്നെ ഖേൽക്കർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. മുസ്ലീം ലീഗും ഖേൽക്കറുടെ നിയമത്തിന് പിന്നിലെ നിലപാട് വ്യക്തമാക്കണം.
ബംഗാളിലെ നിയമനത്തെ എതിർത്തവർ നിലപാട് വ്യക്തമാക്കണം. എസ്ഐആറുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ട്. ഞങ്ങൾ അതിന്റെ പിന്നാലെയുണ്ട്. ബംഗാളിലും ഇവിടെയും നടക്കുന്നത് ഒരേ കാര്യം. സതീശനും ഖേൽക്കറും തമ്മിലുള്ള അവിശുദ്ധമായ ബന്ധം തെളിഞ്ഞു. നീതിമാനെങ്കിൽ മുഖ്യമന്ത്രി യുക്തിസഹമായ വിശദീകരണം നൽകണം. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെ സതീശൻ മറികടന്നു. മുഖ്യമന്ത്രിക്ക് ഒരുപാട് മറുപടി പറയേണ്ടി വരും' എന്നാണ് റഹീം പറഞ്ഞത്.